വയലിനുകള്‍ പൂക്കുന്ന
ഒരുമരമുണ്ടായിരുന്നു.
മുന്തിരിപ്പാടങ്ങള്‍ താണ്ടിവരുന്ന കാറ്റ്
എന്നുമതിനെ ഭോഗിക്കുമായിരുന്നു
ചുവടുകളിലൂടെയൊഴുകുന്ന പുഴയില്‍നിന്നും
മീനുകളപ്പോള്‍
“ബ്ലപ്”എന്നുപൊങ്ങിവന്ന്
ഇടംകണ്ണിട്ടുനോക്കും.
ചില്ലകളിലെ കുരുവികള്‍
“ഇക്കിളിയായെ” എന്നു ചിറകടിച്ച്പറക്കും.
ഇടക്ക്,
വയലിന്‍റെ ഞാണുകള്‍ പൊട്ടുമ്പോള്‍
പൂക്കള്‍ ലജ്ജയോടെ പൊഴിയും!