2015, ഫെബ്രുവരി 14, ശനിയാഴ്‌ച

"മ്മ!"

നമ്മള്‍ പ്രണയിക്കുമ്പോള്‍,

മരങ്ങള്‍ പുഷ്പിച്ചുകൊണ്ടേയിരിക്കും
പക്ഷികള്‍ നിര്‍ത്താതെ പാടുകയായിരിക്കും
കാറ്റ് ചെവികളെ ഇക്കിളിയാക്കും
പുഴകള്‍ നമ്മുടെ പാദങ്ങളെ തഴുകും
പൂമ്പാറ്റകള്‍ നമുക്കിടയിലേക്ക്‌ പറന്നുവരും


അന്നു സൂര്യന്‍ നിന്‍റെ കണ്ണിലാണ് അസ്തമിക്കുക...

നമ്മള്‍ വീണ്ടും പ്രണയിച്ചു കൊണ്ടേയിരിക്കും...

നക്ഷത്രങ്ങളും, മിന്നമിനുങ്ങുകളും
മല്സരിച്ച് നമ്മുടെ മടിയിലേക്കുപൊഴിഞ്ഞുവീഴും


നിലാവുനിനക്കപ്പോള്‍
നാണത്തിന്റെ തട്ടമിട്ടുതരും!


നിന്‍റെ ചെവിയില്‍ ഞാനോതും,
"സ്നേഹത്തിന്‍റെ പ്രസവമാണ് പ്രണയം " !


നേരം പുലരുമ്പോള്‍,
പറഞ്ഞാലനുസരിക്കാത്ത ചുണ്ടുകളെ അവിടെത്തന്നെയിട്ടിട്ടു
നമ്മള്‍ മടങ്ങും !


അപ്പോഴേക്കും നമ്മളില്‍ നിന്ന്
"ന"യും "ള്‍" ഉം ലോപിച്ചു പോയി 'മ്മ മാത്രമായിട്ടുണ്ടാവും !


2015, ഫെബ്രുവരി 8, ഞായറാഴ്‌ച

ആഴം

സൌഹൃദത്തിന്റെ ആഴങ്ങളിൽ..........

എന്റെ ഹൃദയം നിന്റെ ഭാഷയാണു
സംസാരിക്കുക

നിന്‍റെ ചിറകടികളിലേക്കാണ്‌
എന്‍റെ ജാലകങ്ങള്‍ തുറക്കുക

വാക്കുകളാല്‍ നീയെനിക്ക് ശയ്യയൊരുക്കുകയും
പുഞ്ചിരിയുടെ തൂവലുകളതില്‍ തുന്നിച്ചേര്‍ക്കുകയും ചെയ്യും

എന്‍റെ മുറിവുകളില്‍ നീ തരളമായ് ഉമ്മവക്കും
മുറികളില്‍ സുഗന്ധതൈലം തളിക്കും

സന്ധ്യയുടെ കനലുകളില്‍ അപ്പം ചുട്ടെടുത്ത്
നീയെന്‍റെ പാനപാത്രങ്ങള്‍ നിറക്കും

നിന്‍റെ ഉത്തരീയം എടുത്തുപിടിച്ച്
കാറ്റില്‍നിന്നും കാര്‍മേഘങ്ങളില്‍ നിന്നും എന്നെ മറയ്ക്കും

പ്രിയനേ,
എന്‍റെ പൂന്തോട്ടങ്ങളിലങ്ങനെ നീ
സദാ പരിലസിച്ചുകൊണ്ടേയിരിക്കും !

2015, ഫെബ്രുവരി 4, ബുധനാഴ്‌ച

കളി


ഞാന്‍ നിന്നോടു:

'പൊട്ട്?'
'തൊട്ടു'


'പാട്ട്?'
'പാടി'


'വെളിച്ചം?'
'കെടുത്തി.'


'ഉമ്മ?'
'വച്ചു'


നീയെന്നോടു:

'കണ്ണ്?'
'നിറച്ചു'


'കാത്?'
'അടച്ചു'


'തോട്?'
'പൊഴിച്ചു'.


'ഓര്‍മ്മ?' 
'വറ്റി'

'സമയം?'
'തെറ്റി'


ഞങ്ങള്‍
അങ്ങനെ
കളിച്ചുകൊണ്ടേയിരുന്നു....